note

കൂട്ടായ്മ

Wednesday, August 10, 2011

ശ്രീനാരായണഗുരുവിന്റെ പ്രസംഗം-Sree Narayanaguruvinte...

(കൊല്ലം ടൌണില്‍ പട്ടത്താനത്ത് ശ്രീ.അച്യുതന്‍ മേസ്ത്രിയുടെ പുതുതായിനിര്‍മ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ ഗുരുദേവന്‍
ചെയ്തതാണീപ്രസംഗം.ശ്രീ.ടി.കെ.മാധവന്‍ ഉള്‍പ്പെടെ പലരും അപ്പോള്‍
അവിടെ സന്നിഹിതരായിരുന്നു. ഈ പ്രസംഗം 1916 ജൂലായ് 16ലെ ദേശാഭിമാനിയില്‍പ്രസിദ്ധപ്പെടുത്തി.)

"ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മ്മിതമായ ജാതി വിഭാഗത്തിന്
യാതൊരു അര്‍ത്ഥവുമില്ല. അനര്‍ത്ഥകരമാണ്. ജാതി അത് നശിക്കുകതന്നെ
വേണം. മേല്‍ജാതി എന്നും കീഴ്ജാതി എന്നും ഉള്ള വിചാരം തന്നെ
ഇല്ലാത്തതാണ്. ഈ വിചാരം നമ്മില്‍നിന്നും പോയിട്ട് വളരെക്കാലമായി.
സമുദായസംഗതികള്‍ മതത്തിനോ മതം സമുദായസംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. സമുദായസംഗതികള്‍ക്കും മതത്തിനും തമ്മില്‍
ബന്ധമൊന്നും പാടില്ല. മതം മനസ്സിന്‍റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പലതരക്കാരായമനുഷ്യരുണ്ടല്ലോ; അവരില്‍
ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കും അനുസരിച്ച്
ഭിന്നമതങ്ങള്‍ കൂടിയേ തീരു. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരൊറ്റ മതം
ഉണ്ടാവാന്‍ പ്രയാസമാണ്. എന്‍റെ മതം സത്യം മറ്റുള്ളവതെല്ലാം അസത്യം എന്ന്
ആരും പറയരുത്. സകലമതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്ഥാപിച്ചിട്ടുള്ളതും
സദുദ്ദേശ്യത്തോടുകൂടിയാണ്.

ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്ക്
യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്‌.
ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള മതം ആചരിച്ചാല്‍ മതി. നാം ചില
ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍,മുഹമ്മദീയര്‍ മുതലായ മറ്റു
മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യാന്‍ നമുക്ക്
എപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്നു
പറഞ്ഞതിന് യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ലെന്ന്
മാത്രമേ അര്‍ത്ഥമുള്ളൂ."
ശ്രീനാരായണ ഗുരു

4 comments:

  1. ജാതി ചോദിക്കാനും പറയാനും പാടില്ലെന്നത് ഈഴവനുമാത്രമുള്ളതാണെന്നും ബാക്കി എല്ലാവർക്കും അതാവാം എന്നും മതങ്ങളുടെ സ്വാദ് അനുഭവിക്കുന്നവർക്ക് തോന്നുന്ന കാലമാണ്.

    ജീവിക്കുന്ന മനുഷ്യന്റെ ആധികാരിക രേഖയിൽ ഉള്ള ജാതി തേച്ച് മാച്ച് കളയാം എന്ന് അല്പം ബുദ്ധിയുള്ള ഒരാളും പറഞ്ഞിട്ടുണ്ടാവില്ല. മനുഷ്യന്റെ മനസ്സിലെ ജാതിവിവേചനമാണ് മാറേണ്ടത് എന്ന് ഗുരുദേവൻ വളരെ വ്യക്തമായി പറഞ്ഞിട്ടും ഉണ്ട്.

    ജാതി ചോദിച്ചാൽ, റേഷൻ കാർഡിൽ സർക്കാർ അനുവദിച്ചു തന്നിട്ടുള്ള ജാതി ഇല്ല എന്നു പറയാൻ ആർക്കാണ് കഴിയുക.

    ReplyDelete
  2. 1916ല്‍ ദേശാഭിമാനി പത്രം ഇല്ല. സ്വദേശാഭിമാനി 1910ല്‍ പൂട്ടുകയും ചെയ്തു. എവിടെനിന്നാണ് ഈ പ്രസംഗം കിട്ടിയത്?

    ReplyDelete
  3. സ്വദേശാഭിമാനിയ്ക്കുശേഷം 1915 ഏപ്രില്‍ 15ന് ടി.കെ.മാധവന്‍,കോമലാ മാധവന്‍ എന്നിവര്‍ തുടങ്ങിയ പത്രമാണ്‌ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി(ഇന്നു നിലവിലുള്ള ദേശാഭിമാനി പത്രമല്ല)സ്വാതന്ത്ര്യബോധം വളര്‍ത്തിയെടുക്കാന്‍ വലിയ പങ്കുവഹിച്ചു.വൈക്കം സത്യാഗ്രഹ കാലത്ത് നിസ്തുലമായ സേവനമാണ് ഈ പത്രം നടത്തിയത്.ദേശാഭിമാനി എന്ന പേരില്‍ കൊല്ലത്തുനിന്ന് തുടങ്ങിയ പ്രസ്സില്‍ നിന്നായിരുന്നു അച്ചടി. ടി.കെ.നാരായണന്‍ ആയിരുന്നു പ്രിന്‍ററും,പബ്ലിഷറും.....പിന്നീടുണ്ടായ അഭിപ്രായഭിന്നത മൂലം ടി.കെ.നാരായണനെ
    മാറ്റി ടി.കെ.മാധവന്‍ പത്രാധിപരായി(ദേശാഭിമാനി ടി.കെ.മാധവന്‍)...
    1920 ഒക്ടോബര്‍ 30ന് ഗവര്‍ണറുടെ സന്ദര്‍ശനവേളയില്‍ പത്രക്കാര്‍ക്ക് പ്രവേശനവും,വിരുന്നും നിഷേധിച്ചതില്‍ സര്‍ക്കാരിനോട് ആയതിന്‍റെ എതിര്‍പ്പ് രേഖപ്പെടുത്താന്‍ എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് പ്രതിഷേധത്തിന്‍റെ പുത്തന്‍മാതൃക സൃഷ്ടിച്ചു ഈ പ്രതിവാര പത്രം.........................................
    ആശംസകള്‍

    ReplyDelete